ലഹളയ്ക്ക് പ്രതികാരമായി ടൈം ബോംബ് ഉണ്ടാക്കാൻ പണം നല്‍കിയ 60കാരിയും നിര്‍മിച്ചയാളും അറസ്റ്റില്‍
ബോബ് നിര്‍മിക്കാന്‍ നിര്‍ദേശം നല്കിയതിന് ഉത്തര്‍പ്രദേശിലെ ഷാംലി സ്വദേശിനി ഇംറാന ബീഗത്തെ (60) പോലീസ് അറസ്റ്റു ചെയ്തു.
ഇവര്‍ക്ക് ബോംബ് നിര്‍മിച്ചു നല്‍കിയ ജാവേദ് (25) എന്ന യുവാവും അറസ്റ്റില്‍. മുസാഫര്‍നഗറിലെ കാളി നദിയുടെ സമീപത്തുവെച്ച് വ്യാഴാഴ്ച രാത്രിയാണ് ഇയാളെ പോലീസ് പിടികൂടിയത്.
ഗ്ലാസ് കൊണ്ട് നിര്‍മിച്ച കുപ്പിയില്‍ ഇരുമ്ബ് പെല്ലറ്റുകള്‍ നിറച്ചാണ് ബോംബ് നിര്‍മിച്ചത്. ജാവേദിനെ യുപിയിലെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്(എസ്ടിഎഫ്) പിടികൂടി തൊട്ട് പിന്നാലെയാണ് ഇംറാനയെ അറസ്റ്റ് ചെയ്തത്. ബോംബുകള്‍ നിർമിച്ചശേഷം ഇംറാനയ്ക്ക് അവ നല്‍കാൻ പോകുന്നതിനിടെയാണ് ജാവേദിനെ എസ്ടിഎഫ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. 2013-ല്‍ മുസാഫര്‍ നഗറില്‍ നടന്ന വര്‍ഗീയ കലാപത്തില്‍ തന്റെ വീട് തകര്‍ന്നതായും വീണ്ടും അക്രമം ഉണ്ടാകുകയാണെങ്കില്‍ സുരക്ഷയ്ക്കായാണ് ബോംബുകള്‍ നിര്‍മിച്ചതെന്നും സ്ത്രീ പോലീസിനോട് പറഞ്ഞു. ”കലാപത്തില്‍ ഇവർക്ക് വീട് നഷ്ടപ്പെട്ടിരുന്നു. തന്റെ പരിചയക്കാരില്‍ ഒരാളുടെ മകനായ ജാവേദിനെ അടുത്തിടെയാണ് ഇവര്‍ കണ്ടുമുട്ടിയത്. ഇയാള്‍ക്ക് സ്‌ഫോടന വസ്തുക്കള്‍ ഉണ്ടാക്കി പരിചയമുള്ളതായി ഇംറാന മനസ്സിലാക്കി. തുടര്‍ന്ന് ബോംബുകള്‍ ഉണ്ടാക്കാന്‍ ഇവര്‍ ജാവേദിനോട് ആവശ്യപ്പെടുകയായിരുന്നു. ഭാവിയില്‍ ഏതെങ്കിലും കലാപമുണ്ടാകുകയാണെങ്കില്‍ അപ്പോള്‍ ഉപയോഗിക്കുന്നതിന് വേണ്ടിയായിരുന്നു അത്,” പോലീസ് പറഞ്ഞു.
നാല് ടൈം ബോംബുകള്‍ നിര്‍മിക്കുന്നതിന് ഇംറാന ബീഗം തനിക്ക് 10000 രൂപ നല്‍കിയതായി ജാവേദ് പോലീസിനോട് പറഞ്ഞു. ബോംബുകള്‍ നിര്‍മിച്ച് നല്‍കിയതിന് ശേഷം 40,000 രൂപ കൂടി നല്‍കാമെന്ന് ഇവർ വാഗ്ദാനം ചെയ്തിരുന്നതായും ഇയാള്‍ പറഞ്ഞു. വെടിമരുന്ന്, ഇരുമ്ബ് പെല്ലറ്റുകള്‍, പഞ്ഞി, പ്ലാസ്റ്റര്‍ ഓഫ് പാരീസ് എന്നിവ ഗ്ലാസ് കൊണ്ട് നിര്‍മിച്ച കുപ്പിയില്‍ ചേര്‍ത്താണ് സ്‌ഫോടക വസ്തു(ഇപ്രവൈസ്ഡ് എക്‌സ്‌പ്ലൊസീവ് ഡിവൈസസ്-ഐഇഡി) നിര്‍മിച്ചത്.
ബോംബ് നിര്‍മിക്കുന്നതിന് ആവശ്യമായ ഗ്ലൂക്കോസ് കുപ്പികളും ഇരുമ്ബ് പെല്ലറ്റുകളും ഡോക്ടര്‍മാരുടെ പക്കല്‍ നിന്നും സൈക്കിള്‍ കടയില്‍നിന്നുമാണ് ശേഖരിച്ചത്. ഈ ബോംബുകളുടെ നിര്‍മാണത്തിന് വാച്ചുകളും ഉപയോഗിച്ചിട്ടുണ്ട്.
ബോംബുകള്‍ ജാവേദ് സ്വയം നിര്‍മിച്ചതാണെന്ന് പോലീസ് പറഞ്ഞു. യൂട്യൂബില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും ബോംബ് നിര്‍മിക്കുന്നതിനായി സഹായം ലഭിച്ചിട്ടുണെന്നും പോലീസ് പറഞ്ഞു. ഇതിന് മുമ്ബും തന്റെ വീട്ടില്‍ സമാനമായ ബോംബുകള്‍ സൂക്ഷിച്ചിരുന്നതായും അത് മറ്റുള്ളവര്‍ക്ക് കൈമാറുകയായിരുന്നുവെന്നും ഇംറാന പോലീസിനോട് പറഞ്ഞു.
അറസ്റ്റ് ചെയ്ത ഇംറാനയെ ജയിലിലേക്ക് മാറ്റി. കൂടുതല്‍ അന്വേഷണം നടത്തുന്നതിന് ഇംറാനയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കുമെന്ന് മുസാഫര്‍നഗര്‍ എസ്‌എസ്പി അഭിഷേക് സിങ് പറഞ്ഞു. ബോംബ് നിര്‍മിക്കാൻ നിർദേശം നല്‍കിയതിന് പിന്നിലെ കാരണം കണ്ടെത്താന്‍ ഒട്ടേറെ വസ്തുതകള്‍ പരിശോധിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
