സേലം: യുവാവ് ജീവനൊടുക്കാൻ സയനൈഡ് കലർത്തി ഒളിപ്പിച്ചുവച്ച മദ്യം എടുത്തു അറിയാതെ കുടിച്ചയാള്‍ മരിച്ചു. യുവാവിന്റെ സഹോദരന്‍റെ സുഹൃത്താണ് മരിച്ചത്.
അതേസമയം യുവാവിന്റെ സഹോദരനും മദ്യം കഴിച്ചിരുന്നു. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.
സേലം മുള്ളുവടി ഗേറ്റിനു സമീപമുള്ള മക്കാൻ സ്ട്രീറ്റില്‍ താമസിക്കുന്ന വെള്ളിപ്പണിക്കാരനായ തസീർ ഹുസൈൻ എന്നയാളാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച് മദ്യത്തില്‍ സയനൈഡ് കലക്കിവച്ചത്. ഇയാളും ഭാര്യയും പിണങ്ങിയാണ് താമസം. ഇതിന്റെ മനോവിഷമത്തിലാണ് തസീർ ഹുസൈൻ മദ്യത്തില്‍ സയനൈഡ് കലർത്തി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്. സയൈനഡ് കലർത്തിയ മദ്യം വീട്ടിലെ കബോഡിലാണ് സൂക്ഷിച്ചിരുന്നത്.
ഇതിനിടെ, തസീറിന്റെ സഹോദരൻ സദ്ദാം ഹുസൈൻ അവിചാരിതമായാണ് കബോഡില്‍ സൂക്ഷിച്ചിരുന്ന മദ്യം കണ്ടത്. സുഹൃത്തായ അസയ്‌നെ വിളിച്ചുവരുത്തി ഇരുവരും ചേർന്ന് മദ്യപിക്കുകയായിരുന്നു. അല്‍പസമയത്തിനുള്ളില്‍ ഇരുവരും കുഴഞ്ഞുവീണു, വിവരമറിഞ്ഞ് പൊലീസെത്തി ഇരുവരെയും സേലം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്കു മാറ്റി. അവിടെവച്ച് സുഹൃത്ത് മരണത്തിനു കീഴടങ്ങി. സദ്ദാം ഹുസൈൻ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
മദ്യത്തില്‍ സയൈനഡ് കലർത്തിയ തസീർ ഹുസൈനെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ക്ക് എവിടെനിന്നാണ് സയനൈഡ് ലഭിച്ചത് എന്നത് അടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.
