കെ മുരളീധരൻ ബിജെപിയിലേക്ക് വരും; കരുണാകരൻ ജീവിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ് വിട്ടേനെ: പത്മജ വേണുഗോപാല്‍
തൃശൂർ: കെ കരുണാകരൻ ജീവിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ് വിടുമായിരുന്നുവെന്നും കെ മുരളീധരനും മറ്റ് പലരും ബിജെപിയിലേക്ക് വരുമെന്നും പത്മജ വേണുഗോപാല്‍.
സഹോദരൻ മൂന്ന് പാർട്ടിയുടെ പ്രസിഡന്റായിരുന്നു. പഴയ കോണ്‍ഗ്രസുകാരാണ് ഇപ്പോള്‍ ബിജെപിയില്‍ ഉള്ളത്. അതുകൊണ്ട് വലിയ വ്യത്യാസം തോന്നിയിട്ടില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
തൃശൂരില്‍ രണ്ടാം വട്ടം തോറ്റപ്പോള്‍ തന്നെ കോണ്‍ഗ്രസ് വിട്ട് പോകണമെന്ന് തീരുമാനിച്ചിരുന്നു. തോല്‍പ്പിച്ചതിന് പിന്നില്‍ എം പി വിൻസെന്റ്, ടിഎൻ പ്രതാപൻ എന്നിവരാണ്. ഇവരേക്കാള്‍ വലിയ നേതാക്കളുണ്ട്. വല്ലാതെ ചൊറിഞ്ഞാല്‍ അവരുടെ പേര് പറയും. സുരേഷ് ഗോപിയല്ല തന്നെ തോല്‍പിച്ചത്. ഡിസിസി പ്രസിഡന്റ് 22.5 ലക്ഷം രൂപ വാങ്ങി. പ്രിയങ്ക ഗാന്ധി വന്നപ്പോള്‍ വാഹനത്തില്‍ പോലും കയറ്റിയില്ലെന്നും അവർ ആരോപിച്ചു. വടകരയില്‍ നിന്നാല്‍ സുഖമായി ജയിക്കേണ്ട മുരളീധരനെ തൃശൂരില്‍ കൊണ്ടുവന്നത് എന്തിനാണെന്നും പത്മജ ചോദിച്ചു. തൃശൂരില്‍ സുരേഷ് ഗോപി ജയിക്കും.
കെ കരുണാകരന്റെ മക്കളോട് പകയാണ്. ചന്ദനക്കുറി തൊടുന്നതിന് കോണ്‍ഗ്രസുകാർ എതിർപ്പ് പറഞ്ഞു. കെ സുധാകരൻ മാത്രമാണ് ആത്മാർത്ഥമായി പെരുമാറിയത്. പാർട്ടി വിടാൻ മടിയില്ലാത്തയാളാണ് കെ മുരളീധരനെന്നും മുരളീ മന്ദിരം തന്റെയും മുരളീധരന്റെയും പേരിലാണെന്നും പത്മജ പറഞ്ഞു. അനിയത്തി എന്ന പേരിലുള്ള ദൗർബല്യങ്ങളാണ് തന്നെ ഇവിടെ എത്തിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
