ആലുവയില്‍ ഭിന്ന ലിംഗക്കാരിയും സുഹൃത്ത് റാഷിദുല്‍ ഹഖും തട്ടിക്കൊണ്ടുപോയത് ഒരു മാസം പ്രായമുള്ള കുഞ്ഞിനെ : രണ്ട് മണിക്കൂറിനുള്ളില്‍ പ്രതികളെ കുടുക്കി പോലീസ്
ആലുവയില്‍ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ ഇതരസംസ്ഥാനക്കാർ അറസ്റ്റില്‍. ആസാം സ്വദേശിയും ഭിന്ന ലിംഗക്കാരിയുമായ റിങ്കി (20) സുഹൃത്ത് ആസാം നാഗോണ്‍ സ്വദേശിയുമായ റാഷിദുല്‍ ഹഖ് (29) എന്നിവരെയാണ് ആലുവ പോലീസ് രണ്ട് മണിക്കൂർ നേരത്തെ സാഹസികമായ അന്വേഷണത്തിനൊടുവില്‍ പിടികൂടിയത്
ബീഹാർ സ്വദേശിനിയുടെ ഒരു മാസം പ്രായമായ ആണ്‍കുട്ടിയെയാണ് തട്ടിയെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടു പോയി 70000 രൂപ ആവശ്യപ്പെട്ടതായി 14 ന് രാത്രി 8 മണിയോടെയാണ് സ്റ്റേഷനില്‍ വിവരം ലഭിക്കുന്നത്. തുടർന്ന് പോലീസ് പാർട്ടി ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ക്രൈം ഗാലറിയിലെ ഭിന്ന ലിംഗക്കാരുടെ ഫോട്ടോ പരാതിക്കാരിയെ കാണിച്ചു. ഇവർ ആളെ തിരിച്ചറിഞ്ഞു.
തുടർന്ന് റിങ്കി താമസിച്ചിരുന്ന വാടകവീട്ടില്‍ എത്തിയെങ്കിലും അവർ കുട്ടിയുമായി കടന്നിരുന്നു.- ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചു. നിരവധി സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. റെയില്‍വേ സ്റ്റേഷൻ, ബസ് സ്റ്റാൻ്റ്, എയർ പോർട്ട് പരിസരം, ജില്ലാ അതിർത്തികള്‍, ഇവർ തങ്ങാനിടയുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ അരിച്ചുപെറുക്കി പരിശോധ നടത്തി.
തുടർന്ന് രാത്രി 10 മണിക്ക് കൊരട്ടി ഭാഗത്ത് വച്ച് പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിർത്തി പ്രതികളേയു പിടികൂടുകയായിരുന്നു. കുട്ടിയെ തൃശൂരില്‍നിന്നും ആസാമിലേക്ക് കൊണ്ടു പോകുവാനാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നത്.
ഡി വൈ എസ് പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ് ,എസ് .ഐ മാരായ കെ.നന്ദകുമാർ, എസ്.എസ് ശ്രീലാല്‍, സെയ്തുമുഹമ്മദ്, ബി.എം ചിത്തുജീ, സുജോ ജോർജ് ആൻ്റണി, സി പി ഒ മാരായ ഷിബിൻ.കെ തോമസ്, രാജേഷ്, ഷിഹാബ്, മുഹമ്മദ് ഷഹീൻ, അരവിന്ദ് വിജയൻ , പി.എ നൗഫല്‍, എൻ.എ മുഹമ്മദ് അമീർ, മാഹിൻ ഷാ അബൂബക്കർ, കെ.എം മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
