വിവാഹാഭ്യാര്‍ഥന നിരസിച്ചു, ബന്ധത്തില്‍ നിന്ന് പിന്മാറി; കോളേജ് വിദ്യാര്‍തിയെ കാമുകൻ ക്യാമ്ബസിനുള്ളില്‍ വെച്ച് കുത്തി കൊന്നു
ഹുബ്ബള്ളി: കർണാടക ഹുബ്ബള്ളിയില്‍ കോളേജ് വിദ്യാർതിയെ കാമുകൻ ക്യാമ്ബസിനുള്ളില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തി.
വ്യാഴാഴ്ചയാണ് സംഭവം. ഹുബ്ബള്ളി-ധാർവാഡ് സിറ്റി കോർപ്പറേഷൻ കോർപ്പറേറ്ററും കോണ്‍ഗ്രസ് നേതാവുമായ നിരഞ്ജൻ ഹിരേമത്തിൻ്റെ മകളും ഒന്നാം വർഷ ബിസിഎ വിദ്യാർഥിയുമായ നേഹ ഹിരേമത്താണ് (23) ദാരുണമായി കൊല്ലപ്പെട്ടത്. ബെലഗാവി ജില്ലയിലെ സവദത്തി സ്വദേശിയും അതേ കോളേജിലെ ബിസിഎ വിദ്യാർഥിയുമായ ഫയാസ് ഖോണ്ടുനായക്കാണ് (23) നേഹയെ കൊലപ്പെടുത്തിയതെന്നും ഇയാളെ അറസ്റ്റ് ചെയ്തെന്നും പൊലീസ് അറിയിച്ചു.
ബിവിബി കോളേജിലാണ് സംഭവം നടന്നത്. ബന്ധത്തില്‍ നിന്ന് പിന്മാറിയതും ഫയാസിന്റെ വിവാഹാഭ്യാർഥന നിരസിച്ചതിനെയും തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഒന്നാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് തിരിച്ചുപൊകാൻ നേരത്തായിരുന്നു ആക്രമണം. വ്യാഴാഴ്ച കോളേജിലെത്തി നേഹയെ സമീപിച്ച് വീണ്ടും പ്രണയാഭ്യർത്ഥന നടത്തി. പെണ്‍കുട്ടി നിരസിച്ചതോടെ കൈയില്‍ കരുതിയ കത്തിയെടുത്ത് തുടരെ കുത്തുകയായിരുന്നു. കഴുത്തില്‍ രണ്ടെണ്ണമുള്‍പ്പെടെ ശരീരത്തില്‍ ഒമ്ബത് കുത്തേറ്റെന്നും പൊലീസ് പറഞ്ഞു. ഗുരുതരമായി രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേഹ മരിച്ചു. കോണ്‍ഗ്രസ് എംഎല്‍എ പ്രസാദ് അബ്ബയ്യ സംഭവസ്ഥലം സന്ദർശിച്ചു.
പ്രതിയെ അറസ്റ്റ് ചെയ്തെന്നും ഹുബ്ബള്ളിയില്‍ സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും എംഎല്‍എ പറഞ്ഞു. മരണത്തിന് പിന്നാലെ ലൗ ജിഹാദ് ആരോപണം ഉയർന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് ആഭ്യന്തര മന്ത്രി ജി പരമേശ്വര രംഗത്തെത്തി. നേഹയും ഫൈസലും അടുപ്പത്തിലായിരുന്നെന്നും വിവാഹാഭ്യാർഥന നിരസിച്ചതിനെ തുടർന്നാണ് കൊലപാതകമെന്നും ലൗ ജിഹാദ് ആരോപണം ഉന്നയിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഫയാസും നേഹയും അടുപ്പത്തിലായിരുന്നു.
എന്നാല്‍ ഈയടുത്ത് ഫയാസുമായി നേഹ അകന്നു. ഫയാസിന്റെ വിവാഹാഭ്യാർഥന നിരസിച്ചു. തുടർന്നാണ് കൊലപാതകമെന്നും ആക്രമണ സമയം നേഹയുടെ അമ്മയും കൂടെ ഉണ്ടായിരുന്നെന്നും അവർക്കും പരിക്കേറ്റെന്നും മന്ത്രി പറഞ്ഞു. കൊലപാതകത്തില്‍ രാഷ്ട്രീയം കലർത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതി ഫയാസ് ഖോണ്ടുനായക്കിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സവദത്തി താലൂക്കിലെ മുനവള്ളി ടൗണില്‍ പ്രദേശവാസികള്‍ പ്രതിഷേധ പ്രകടനം നടത്തി. മുനവള്ളി സ്വദേശിയാണ് പ്രതി ഫയാസ്. നഗരത്തില്‍ വ്യാപാരസ്ഥാപനങ്ങളും കടകളും ബന്ദ് ആചരിച്ചു.
