മറ്റൊരാളുമായി പ്രണയം; ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന്, പാമ്ബിനെ കൊണ്ട് കടിപ്പിച്ചു, യുവതി അറസ്റ്റില്‍
ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹത്തില്‍ പാമ്ബിനെക്കൊണ്ട് കടിപ്പിച്ച് മീററ്റ് സ്വദേശിയായ യുവതി.
25കാരനായ അമിത് കശ്യപാണ് കൊല്ലപ്പെട്ടത്. അമിതിന്‍റെ ഭാര്യ രവിത, സുഹൃത്ത് അമർദീപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹത്തിനരികില്‍ പാമ്ബിനെ കണ്ടതിനാലും ദേഹത്ത് നിരവധി തവണ പാമ്ബ് കടിച്ചതായി കണ്ടെത്തിയതിനാലും പാമ്ബിൻ വിഷമാണ് മരണകാരണമെന്നാണ് ആദ്യം നാട്ടുകാരും പൊലീസും കരുതിയിരുന്നത്. പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചപ്പോഴാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും മരണശേഷമാണ് പാമ്ബ് കടിച്ചതെന്നും വ്യക്തമായത്. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ രവിത കുറ്റമേറ്റു പറഞ്ഞു. ഞായറാഴ്ച രാവിലെ അക്ബർപുരിലാണ് സംഭവം.
രവിതയും അമിതിന്‍റെ സുഹൃത്ത് അമർദീപും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇതു കണ്ടെത്തിയതിനെത്തുടർന്ന് അമിതും ഭാര്യയും തമ്മില്‍ കലഹം പതിവായിരുന്നു. ഇതോടെയാണ് അമിതിനെ കൊല്ലാൻ രവിതയും അമർദീപും ചേർന്ന് തീരുമാനിച്ചത്.
മരണം പാമ്ബിൻ വിഷമേറ്റാണെന്ന് തെറ്റിദ്ധരിപ്പിക്കാനായി 1000 രൂപ കൊടുത്ത് ഒരു പാമ്ബിനെ വാങ്ങിയിരുന്നതായും ഇവർ കുറ്റസമ്മതം നടത്തി. അമിതിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹത്തിനടിയിലായി പാമ്ബിനെ വച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പാമ്ബ് പത്തു തവണയോളം അമിതിന്‍റെ മൃതദേഹത്തില്‍ കടിച്ചതായും പൊലീസ് കണ്ടെത്തി .
